ആ വിദ്യാലയം നിറയെ മരങ്ങളായിരുന്നു. ഇലകളുടെ നിറഭേദങ്ങൾ ആ മുറ്റത്തിന് ഒത്തിരി ഭംഗി നൽകി. അവിടെ അവർ എല്ലാ ഇടവേളകളിലും ഒത്തുകൂടി. അവിടുത്തെ കൊച്ചു ആൽ മരത്തിന്റെ പുറത്തേക്കു തള്ളി നിൽക്കുന്ന വേരായിരുന്നു അവരുടെ സങ്കേതം. അവൻ അവരോടു അവൻ കണ്ട സിനിമകളുടെ കഥകൾ പറഞ്ഞു. പായുന്ന വണ്ടികളും, പുകയുന്ന പാതകളും അനേകം നായകന്മാരും ഉള്ള കഥകൾ. പ്രതി നായകന്മാരില്ലാത്ത കഥകൾ. ആ കഥകൾ അവനു ആവേശമായിരുന്നു. അവൻ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ കഥ പറച്ചിൽ പാതയോരങ്ങളിലേക്കും വഴിയിലെ അമ്പല മുറ്റത്തേക്കും നീണ്ടു. അവന്റെ വീടെത്തും വരെ. അവന്റെ കഥയിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും ആയി അവന്റെ കൂട്ടുകാർ വന്നു. അവർക്കറിയാമായിരുന്നു അവൻ പറയുന്ന കഥകളുള്ള സിനിമകൾ ഇല്ലെന്നു. എങ്കിലും അവർ അത് പറഞ്ഞില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ കഥകളിലെ കള്ളം അവർ ഉൾക്കൊണ്ടു. അവൻ വാചാലം ആയപ്പോൾ അവർ നിശബ്ദരായി. അവരുടെ നിശബദതയുടെ നെടുവീർപ്പുകൾ അവന്റെ കഥകളിൽ നിഴലിച്ചു. അവന്റെ വീട്ടിൽ പുതിയ കഥകൾ ജനിച്ചു കൊണ്ടേയിരുന്നു. വേരുകളില്ലാത്ത ഓർമകളും നേരുകളിലാത്ത കഥകളുമായി അവൻ കൂട്ടുകാർക്കായി കാത്തു നിന്നു. വിജനമായ വേരുകളും വീഥികളും അവന്റെ മൂകതക്ക് പുതിയ അർഥങ്ങൾ നൽകി.
Sunday, January 7, 2024
Friday, December 29, 2023
ചെറു കഥ : അനന്തരം സമാന്തരം
അവരുടെ ഹൃദയങ്ങൾ ആ പാളങ്ങളെ പോലെ സമാന്തരമായി മഥിക്കുകയായിരുന്നു. ആ യാത്രയുടെ നീളവും വീതിയും ആഴവും അന്നവർക്കറിയില്ലായിരുന്നു. അവരിരുവരും അറിയാതെ അകലങ്ങളിൽ നാനാർഥങ്ങളും അടുപ്പങ്ങളിൽ അനർത്ഥങ്ങളും വന്നു ഭവിച്ചു. ഇരുളിന്റെ അറിവും തെളിവിന്റെ നിറവും അവരറിയുന്നില്ലായിരുന്നു. ആ യാത്രയിൽ അവർ അനേകം പാട്ടുകൾ കേട്ടു. കാഴ്ചകൾ കണ്ടു. കുറെ കണ്ണുകൾ അവരെ കണ്ടു. അവരുടെ ദൃശ്യ താളം പകർന്നെടുത്തു. അവരിരുവരും ഏറെ സാദൃശ്യങ്ങൾ ഉള്ളവരായിരുന്നു. എന്നിരുന്നാലും അവർ അവരുടെ വൈവിധ്യങ്ങളെ കുറിച്ചും അനന്യതകളെ കുറിച്ചും ചിന്തിച്ചു. ജീവിതം എങ്ങനെ പങ്കു വെക്കണം എന്നത് അവരുടെ കണ്ണുകളിൽ വന്നില്ല. പുതിയതറിയാൻ തീരുമാനിച്ചുറച്ച രണ്ടു ദേശാടന പക്ഷികൾ. മുന്നോട്ടും പിന്നോട്ടും കാണാൻ കഴിയാതെ ചിറകടിച്ചു ഉയരങ്ങൾ തേടിയ രണ്ടു പക്ഷികൾ.
ചെറു കഥ : നിദ്രാ നിബിഡം
ഉറക്കം ഉറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കട്ടിലുകൾ ഉണ്ടായിരുന്നില്ല. തണുപ്പ് കട്ടപിടിച്ച അലമാരികളും ഞരങ്ങി നീങ്ങുന്ന ജനാലകളും ഉള്ള ഒരു മുറി. അയാൾ വീണ്ടും വീണ്ടും ഉറങ്ങിക്കൊണ്ടേയിരുന്നു. തടിപോലെ പരുപരുത്ത ആ തറയിൽ, ഇരുണ്ട ആ മുറിയിൽ ഏകാന്തതയോന്നും അയാൾക്ക് ഒരു വിഷയം ആയിരുന്നില്ല. ഉറക്കത്തിന്റെ ചങ്ങലകൾ അയാളുടെ തലച്ചോറിന്റെ അടിവേരുവരെ പിണഞ്ഞു കിടന്നിരുന്നു. ഇന്നലെകൾ അയാളെ ബന്ധനസ്ഥനാക്കി. നാളെകൾ അയാളുടെ ഉൾക്കണ്ണുകളെ അന്ധമാക്കിയിരുന്നു. അയാൾ സ്വപ്‌നങ്ങൾ ഒന്നും കണ്ടില്ല, അഥവാ കണ്ടതായി ഓർക്കുന്നില്ല. പകലുകൾ ഉറങ്ങി തീർത്ത അയാൾ രാത്രി കാലങ്ങളിൽ വീണ്ടും ഉറങ്ങി. സ്വന്തം ശരീരത്തിനകത്തുഒത്തിരി മനുഷ്യർ കുടിയിരിക്കുന്നതായി അയാൾക്ക് തോന്നി. അങ്ങനെ അയാൾ അയാളുടെ ഉള്ളിൽ ഉറക്കത്തിന്റെ വിവിധങ്ങളായ ശരീര ഭാഷകൾ കണ്ടെത്തി. ഉറക്കം ആവാഹനങ്ങളുടെ അവരോഹണങ്ങളായി മാറി. ആ മുറിയിലെ തടിച്ച മെത്തയും നനുത്ത ഈർപ്പവും മെലിഞ്ഞുണങ്ങിയ അലമാരകളും ചേർന്ന് ആ മനുഷ്യ ദേഹത്തിന്റെ നിദ്ര ദാഹം ആഘോഷിച്ചുകൊണ്ടേയിരുന്നു. ഒരു പകൽ വരെ. അയാൾ ഉള്ളിൽ നിന്നും അന്യമായ ശബ്ദ ശകലങ്ങൾ കേട്ട ആ പകൽ. ആ പകലിൽ അയാൾ ഒരു പമ്പരം പോലെ കറങ്ങി. ഉറക്ക പിച്ചയിൽ അയാൾ പകച്ചു പോയി. അയാൾ തിരിച്ചറിഞ്ഞു. ഞാൻ എന്റെ തടി കിടക്കയിലല്ല, ഒരു വഴിവക്കിലാണെന്ന്. ആ പാതയോരത്തിൽ അയാൾ ബോധരഹിതനായി മാറിയപ്പോൾ അയാൾ തീർത്ത നിദ്രയുടെ ലോകങ്ങൾ അകലെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതൊരു അർദ്ധ വിരാമം ആയിരുന്നു.